52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. യന്ത്രവല്‍കൃത ബോട്ടുകള്‍ കരയിലേക്ക് മാറ്റിതുടങ്ങി. ചെറുവള്ളങ്ങള്‍ക്ക് നിരോധനമില്ല
പ്രജനനകാലത്ത് മീന്‍പിടുത്തം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുളള ട്രോളിങ് നിരോധനം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കും.
ജൂൂലെ 31 വരെ 52 ദിവസം നീണ്ടു നില്‍ക്കുന്ന വറുതിയുടെ നാളുകളാണ് തീരദേശങ്ങളിലെ മത്സ്യ തൊഴിലാളികളെ കാത്തിരിക്കുന്നത്. കേരളത്തിലെ 3800 ഓളം വരുന്ന ട്രോള്‍ ബോട്ടുകള്‍ക്കും അഞ്ഞൂറോളം വരുന്ന ഗില്‍ നെറ്റ് ബോട്ടുകള്‍ക്കും 114 പേഴ്സീന്‍ ബോട്ടുകള്‍ക്കും ഇക്കാലയളവില്‍ നിരോധനം ബാധകമാണ്. അതിനാല്‍ ഇനി രണ്ട് മാസത്തോളം മത്സ്യ ലഭ്യത കുറയും. അതേസമയം ട്രോളിംഗ് നിരോധന കാലത്ത് തീരക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ചെറുവള്ളങ്ങള്‍ക്ക് നിരോധനമില്ലാത്തതിനാല്‍ അതുവഴിയെത്തുന്ന ചില മത്സ്യങ്ങള്‍ ലഭ്യമാകും. മഴക്കാലത്ത് അപകട സാദ്ധ്യതകള്‍ ഉണ്ടാക്കുമെ ന്നതിനാല്‍ വന്‍ സുരക്ഷാ സംവിധാനമാണ് ഈ മേഖലയില്‍ ഒരുക്കിയിട്ടുള്ളത്. അതേ സമയം ട്രാളിങ് നിരോധനത്തിന്റെ ഭാഗമായി യന്ത്രവല്‍കൃത ബോട്ടുകള്‍ കരയില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കയറ്റിയിട്ടുതുടങ്ങി. വ്യാഴം വെള്ളി ദിവസങ്ങളിലായി ബാക്കിയുള്ളവയും കരയിലെത്തും. അറബിക്കടലില്‍ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടതിനാല്‍ കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കാലവര്‍ഷത്തോടെ കരയോടുത്തായി കടലില്‍ രൂപപ്പെടുന്ന ചാകര ലക്ഷ്യമാക്കി യന്ത്രവല്‍കൃത ബോട്ടുകള്‍ ട്രോളിംഗ് നടത്തുന്നത് മത്സ്യസമ്പത്ത് നശിപ്പിക്കുമെന്നതിനാലാണ് ഈ സമയത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.


