Kozhikode Vision

ഗുരുവായൂരപ്പന്‍ കോളേജ് കുന്ന് ഇടിച്ച് നിരത്തി മണ്ണ് കടത്തല്‍

ഗുരുവായൂരപ്പന്‍ കോളേജ് കുന്ന് ഇടിച്ച് നിരത്തി മണ്ണ് കടത്തല്‍

മണ്ണ് കടത്തല്‍ ഒളവണ്ണ പഞ്ചായത്ത് നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍

കോഴിക്കോട് : ഗുരുവായൂരപ്പന്‍ കോളേജ് കുന്ന് ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നത് വ്യാപകമാകുന്നു. 5 സെന്റ് ഭൂമിയില്‍ നിന്നും മണ്ണെടുക്കാമെന്ന് പഞ്ചായത്ത് നല്‍കിയ പെര്‍മിറ്റിന്റെ മറവിലാണ് വ്യാപകമായി മണ്ണ് കടത്തുന്നത്. നൂറുകണക്കിന് ലോഡ് മണ്ണ് ഇതിനോടകം തന്നെ ഇവിടെ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളുടെ നിലനില്‍പ്പ് തന്നെ ആശങ്കയിലാക്കുന്ന രീതിയിലാണ് ഈ മണ്ണെടുപ്പ്. കോഴിക്കോട് കോര്‍പ്പറേഷനോട് ചേര്‍ന്ന് കിടക്കുന്ന ഒളവണ്ണ പഞ്ചായത്തിലെ വാര്‍ഡ് 23 ലെ ഗുരുവായൂരപ്പന്‍ കോളേജിനോട് ചേര്‍ന്നുള്ള ഏക്കര്‍ കണക്കിന് സ്ഥലത്തെ ഒരു ഭാഗത്തിന്റെ മാത്രം സ്ഥിതിയാണിത്. വീട് നിര്‍മ്മിക്കാനാണെന്ന വ്യാജേനയാണ് മണ്ണെടുപ്പിനായി പഞ്ചായത്തില്‍ നിന്നും ഭൂമാഫിയകളും റിയല്‍ എസ്റ്റേറ്റ് മാഫികളും അനുമതി വാങ്ങിയിരിക്കുന്നത്. 5 സെന്റ് ഭൂമിയില്‍ നിന്നും മണ്ണെടുക്കാമെന്ന പഞ്ചായത്ത് നല്‍കിയ പെര്‍മിറ്റിന്റെ മറവിലാണ് വ്യാപകമായ രീതിയില്‍ മണ്ണ് കടത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളേജിലെ വിദ്യാത്ഥികളും അധ്യാപകരും ചേര്‍ന്ന് നട്ടുപിടിച്ച മരങ്ങളും ഇതോടെ ഇല്ലാതായി.

മണ്ണെടുപ്പിന്റെ തോത് വര്‍ദ്ധിച്ചതോടെ സമീപപ്രദേശങ്ങളിലുള്ള വീടുകള്‍ക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രശ്നത്തിനെതിരെ ജനങ്ങള്‍ രംഗത്തെത്തുന്നത്. പരിസ്ഥിതി പ്രാധാന്യവും മണ്ണിടിച്ചില്‍ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് കുന്നിടിച്ച് നിരപ്പാക്കാന്‍ ഓരോ തവണയും മണ്ണു മാന്തിയന്ത്രം എത്തുമ്പോള്‍ നാട്ടുകാര്‍ പ്രതിരോധം തീര്‍ക്കുന്നത്. ജനങ്ങള്‍ സംഘടിച്ച് പ്രതിഷേധം ശക്തമാക്കിയതോടെ വില്ലേജ് ഓഫീസറും സംഘവും സ്ഥലത്തെത്തി മണ്ണ് മാന്തി യന്ത്രങ്ങളും ലോറിയും പിടിച്ചെടുക്കുകയായിരുന്നു. ജിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതി പോലും ഇല്ലാതെയാണ് ഭൂമാഫിയ സംഘങ്ങള്‍ വന്‍ തോതില്‍ മണ്ണ് കടത്തുന്നത്. കഴിഞ്ഞ പ്രളയക്കാലത്ത് പ്രകൃതിദുരന്തങ്ങള്‍ പ്രദേശത്തെ ബാധിക്കാതിരുന്നത് അന്ന് മണ്ണെടുപ്പ് ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ്. എന്നാലിപ്പോള്‍ ഏത് സമയവും നിലംപൊത്താവുന്ന രീതിയിലാണ് കുന്ന് ഇടിച്ച് മണ്ണ് നീക്കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് cipf-es.org മാഫികളുടെ കടന്ന് കയറ്റം വലിയ തോതിലാണ് പ്രദേശത്തെ ബാധിച്ചിരിക്കുന്നത്. പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന വലിയപ്പറമ്പത്തെ സ്ഥിതിയും സമാനമാണ്.

നിശ്ചിത സമയത്തിനുള്ളില്‍ നിബന്ധനകള്‍ക്ക് വിധേയമായി മണ്ണ് എടുക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. എന്നാല്‍ അതിന് സാധിച്ചില്ലെങ്കില്‍ വീണ്ടും അനുമതി തേടണം. ഇതൊന്നും പാലിക്കാതെയാണ് ഭൂമാഫിയളും റിയല്‍ എസ്റ്റേറ്റ് മാഫികളും കൂടി ചേര്‍ന്ന് ഒരുപ്രദേശത്തെയാകെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *