കോഴിക്കോട്: കഴിഞ്ഞ ദിവസം എരവന്നൂര്‍ എയുപി സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപക ദമ്പതികള്‍ക്കെതിരെ വ്യാജപ്രചാരണം നടക്കുന്നതായി സസ്പെന്‍ഷനിലായ അധ്യാപിക സുപ്രീന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിലേക്ക് ഭര്‍ത്താവിനെ വിളിച്ചു വരുത്തി അക്രമം കാണിച്ചെന്നാരോപിച്ചാണ് സ്‌കൂളില്‍ നിന്ന്് സസ്പെന്‍ഡ് ചെയ്തതെന്നും മറ്റൊരു സ്‌കൂളിലെ അധ്യാപകനും ബിജെപി അനുകൂല അധ്യാപകസംഘടനയായ എന്‍ടിയു നേതാവുമായ ഷാജിയെയും
സസ്പെന്‍ഡ് ചെയ്തിരുന്നു. സാധാരണ വൈകിട്ട് നാലരയോടെ വീട്ടിലെത്താറുള്ള തന്നെയും അതേ സ്‌കൂളില്‍ പഠിക്കുന്ന മകനെയും കാണാതിരുന്നതിനെ തുടര്‍ന്ന് വൈകിട്ട് ആറോടെ ഭര്‍ത്താവ് സ്‌കൂളില്‍ അന്വേഷിച്ചു വരികയായിരുന്നുവെന്നു സുപ്രീന പറഞ്ഞു.
അതേ സമയം ഈ സ്‌കൂളില്‍ ഒരു വിഭാഗം അധ്യാപകരുടെ ചൊല്‍പടിക്കു നില്‍ക്കാത്തതാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കും അക്രമത്തിനും കാരണമെന്നും സുപ്രീന ആരോപിച്ചു. തന്റെ ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലുള്ള ഒരു കുട്ടിയെ, മറ്റൊരു അധ്യാപകന്‍ ചൂരലു കൊണ്ട് അടിച്ചതിനാല്‍ സ്‌കൂളിലേക്ക് വരാന്‍ മടി കാണിക്കുകയാണെന്ന് രക്ഷിതാവ് കത്ത് നല്‍കിയിരുന്നു.
ആരോപണ വിധേയനായ അധ്യാപകനെയും എച്ച്എമ്മിനെയും അറിയിച്ച ശേഷമാണ് ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചതെന്നും അധ്യാപിക പറഞ്ഞു. എരവന്നൂര്‍ എയുപി സ്‌കൂളില്‍ പല അധ്യാപകര്‍ക്കും സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.അനൂപ് കുമാര്‍ കുറ്റപ്പെടുത്തി. ഈ സ്‌കൂളിലെ മുന്‍ എച്ച്എം സ്‌കൂളിലെ പീഡനം കാരണം ആത്മഹത്യ ചെയ്തതാണെന്നും മറ്റൊരു എച്ച്എം ആ പദവി വേണ്ടെന്നു വച്ചെന്നും സുപ്രീന പറയുന്നു. കൃത്യമായ അന്വേഷിക്കണമെന്ന് അനൂപ് കുമാര്‍ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് എരവന്നൂര്‍ എയുപി സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷമുണ്ടായത്. കൊടുവള്ളി എഇഒയുടെ ശുപാര്‍ശ പ്രകാരമാണ് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തത്. അക്രമണം നടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ വയറലായിരുന്നു.


