കോഴിക്കോട്: നവീകരണത്തിന്റെ ഭാഗമായ് മിഠായി തെരുവില്‍ എസ് കെ മുതല്‍ കോര്‍ട്ട് റോഡ് ജംഗ്ഷന്‍ വരെയാണ് വിളക്കുകള്‍ സ്ഥാപിച്ചത്. ഇതില്‍ ഭൂരിഭാഗം വിളക്കുകളും മാസങ്ങള്‍ പിന്നിടും മുന്‍പേ പണിമുടക്കി. കത്തിയിരുന്ന വിളക്കുകളും ഒടുവില്‍ പ്രവര്‍ത്തനരഹിതമായതോടെ മിഠായിത്തെരുവ് പൂര്‍ണ്ണമായും ഇരുട്ടിലായി. ആറരക്കോടിയോളം രൂപ ചെലവഴിച്ച് നടത്തിയ മിഠായി തെരുവ് നവീകരണത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു അലങ്കാര വിളക്കുകള്‍. ഇരുള്‍ മൂടുന്ന മിഠായിത്തെരുവിന്റ വീഥികള്‍ക്ക് പ്രകാശം നല്‍കിയിരുന്ന വിളക്കുകള്‍ ഒടുവില്‍ തെരുവിലെത്തുന്നവര്‍ക്കും ഭീഷണിയായി. തിരുമ്പെടുത്ത വിളക്കുകളില്‍ പലതും അടര്‍ന്നുവീണതിനെ തുടര്‍ന്ന് പരിക്കുപറ്റിയവരും കുറവല്ല. എന്നാല്‍ മിഠായിത്തരുവിന്റെ ഒട്ടുംഅകലെയല്ലാതെ നിലകൊള്ളുന്ന മാനാഞ്ചിറ സ്‌ക്വയറിന്റെ കാഴ്ച മറ്റൊന്നാണ്.
പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ബുധനാഴ്ച വൈകിട്ടാണ് മാനാഞ്ചിറയില്‍ വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ വൈദ്യുതവിളക്കുകള്‍ കൊണ്ട് അലങ്കരിച്ചത്. സ്‌ക്വയറില്‍ സെല്‍ഫിയെടുക്കാനും റീല്‍സെടുക്കാനും വന്‍ ജനത്തിരക്കാണ്. എന്നാല്‍ അവശ്യവസ്ത്തുക്കള്‍ വാങ്ങാനും മറ്റുമായി മിഠായിത്തെരുവിനെ സമീപിക്കേണ്ടിവരുന്നവര്‍ക്ക് ഭീതി നിറഞ്ഞ അനുഭവങ്ങളാണ് തെരുവ് സമ്മാനിക്കുന്നത്. ഇരുട്ടായാല്‍ പലരും ഷോപ്പുകളുടെ വെളിച്ചത്തിലാണ് ഇതുവഴി കടന്നു പോകുന്നത്. ഷോപ്പുകള്‍ അടച്ചു കഴിഞ്ഞാല്‍ മൊബൈല്‍ വെട്ടത്തെ ആശ്രയിക്കണം. മതിയായ വെളിച്ചം ഇല്ലാത്തതിനാല്‍ തന്നെ വാഹന നിരോധനത്തിനായി സ്ഥാപിച്ച ചങ്ങലകളില്‍ തട്ടി ആളുകള്‍ വീഴുന്നതും പതിവാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാളയത്തേക്കും പുതിയ സ്റ്റാന്‍ഡിലേക്കും എളുപ്പ മാര്‍ഗ്ഗത്തിലെത്താന്‍ സ്ത്രീകളും കുട്ടികളും ഇത് വഴിയാണ് കടന്നു പോകുന്നത്. കൂടാതെ ജോലി കഴിഞ്ഞ് പോകുന്നവര്‍ക്കും ആശ്രയമാണ് ഈവഴി.


